തിരയ്ക്കുശേഷം വീണ്ടും ത്രില്ലർ വൈബിലേക്ക് വിനീത് ശ്രീനിവാസന്റെ ചുവടുമാറ്റം. ഫീൽഗുഡും ഫാമിലി-ഫ്രണ്ട്ഷിപ്പ് ഇമോഷണൽ ക്രിഞ്ചും വാരിവിതറി ഹൃദയം കവർന്ന 12 വർഷങ്ങൾക്കിപ്പുറം ത്രില്ലിംഗ് അനുഭവങ്ങളുടെ തീപ്പൊരി വിതറുകയാണ് കരം എന്ന ഇന്റർനാഷണൽ ത്രില്ലറിലൂടെ വിനീത് ശ്രീനിവാസൻ.
വിദേശ ത്രില്ലറുകളോടു കിടപിടിക്കുന്ന കഥാപശ്ചാത്തലവും കഥപറച്ചിൽ വേഗവും ആകാംക്ഷയുടെ ശ്വാസവേഗം പരകോടിയിലെത്തിക്കുന്ന ആക്ഷൻ സീക്വൻസുകളും വലിച്ചടുപ്പിക്കുന്ന കിടിലൻ ആക്ഷൻ ത്രില്ലർ. വൈശാഖ് സുബ്രഹ്മണ്യത്തിന്റെ മെറിലാൻസ് സിനിമാസും വിനീത് ശ്രീനിവാസന്റെ ഹാബിറ്റ് ഓഫ് ലൈഫും ചേർന്നാണു നിർമാണം.
ലെനാർകോയിൽ ഭാര്യ താരയ്ക്കൊപ്പം കോൺഫറൻസിന് എത്തുന്ന മുൻ ഇന്ത്യൻ മേജർ ദേവ് മഹേന്ദ്രൻ അകപ്പെടുന്ന സംഘർഷഭരിതമായ ചില അവസ്ഥകളിലൂടെയാണു കരത്തിന്റെ കഥാസഞ്ചാരം. ഫ്ലാഷ് ബാക്കിൽ തുടങ്ങുന്ന സിനിമ, പ്രേക്ഷകരെ ഒട്ടും മടിപ്പിക്കാത്ത കഥവഴികളിലൂടെ വർത്തമാനകാലത്തെ സസ്പെൻസ് സീനുകളിലേക്ക് അതിവേഗം കൂട്ടിക്കൊണ്ടുപോകുന്നു.